റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും; പൈലറ്റുമാരിൽ മലയാളി വിങ് കമാൻഡർറും

0

ന്യൂഡൽഹി: ആകാശക്കരുത്തില്‍ ഇന്ത്യന്‍ വ്യോമസേന. ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഉച്ചയോടെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തും. പോർ വിമാനങ്ങളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗർ വഴി വിമാനങ്ങൾ ഹരിയാനയിൽ എത്തിച്ചേരും.

ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും. പതിനേഴ് ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ഹർക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറത്തുന്നത്. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്..

റഫാൽ വിമാനങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നതു മലയാളി. പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയർ മാർഷൽ ബി.സുരേഷിന്റെ നേതൃത്വത്തിലാണ് അംബാലയിൽ താവളം സജ്ജമാക്കിയതത്. പടിഞ്ഞാറൻ കമാൻഡിന്റെ കീഴിലാണ് അംബാല താവളം.

ഉച്ചയോടെ വിമാനങ്ങൾ അംബാലയിൽ എത്തുമെന്നാണ് വ്യോമസേന വൃത്തങ്ങൾ അറിയിക്കുന്നത്. അബുദാബിയിലെ അൽദഫ്ര വ്യോമത്താവളത്തിൽ നിന്നും 2700 കിലോമീറ്റർ യാത്ര ചെയ്താണ് വിമാനങ്ങൾ ഇന്ത്യയിൽ എത്തുന്നത്. അഞ്ച് വിമാനങ്ങളുടെ ബാച്ചിൽ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്.

വ്യോമസേന മേധാവി എയർ മാർഷൽ ആർ കെ എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നൽകിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തും. സ്വന്തം പേരു സൂചിപ്പിക്കുന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയ വിമാനങ്ങൾ സ്വീകരിക്കാനുള്ള അപൂർവ ഭാഗ്യവും അദ്ദേഹത്തിനു ലഭിക്കും.

അതേസമയം, അംബാലയിൽ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നത് പ്രമാണിച്ച് അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമതാവളത്തോടുചേര്‍ന്ന് ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിലാണ് നിരോധനാജ്ഞ.

മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് മിസൈല്‍, ഇന്ത്യ ആവശ്യപ്പെട്ട റഡാര്‍ വാണിങ് റിസീവര്‍, ലോബാന്‍ഡ് ജാമര്‍, 10 മണിക്കൂര്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സിസ്റ്റം, വിമാനത്തിലെ ഉപകരണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ളദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മെറ്റ് എന്നിവയാണ് വിമാനത്തിനൊപ്പം ഘടിപ്പിച്ചിട്ടുള്ളത്.