ജോലിക്ക് ഹാജാരാകാതിരുന്ന 432 ജീവനക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചു വിടാൻ സർക്കാർ നടപടി തുടങ്ങി

0

തിരുവനന്തപുരം: അനധികൃതമായി സര്‍വ്വീസില്‍നിന്ന് വിട്ടുനിന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള 432 ജീവനക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടു. 385 ഡോക്ടര്‍മാരെയും 47 മറ്റ് ജീവനക്കാരെയും ആണ് പിരിച്ചുവിട്ടിരിക്കുന്നത്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിനു താൽപര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്യുന്നതെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

ജോലിക്കു ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്‍മാരും സ്ഥിരം ജീവനക്കാരുമായ 385 ഡോക്ടര്‍മാരെയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിനു പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിങ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പിഎച്ച്എന്‍ ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്. അനധികൃതമായി ജോലിക്കു ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ അഭാവമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പെട്ടെന്ന് ഇവരോട് തിരികെ സര്‍വ്വീസില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകർ രാവും പകലുമില്ലാതെ ജോലി ചെയ്യുമ്പോൾ ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നു മന്ത്രി പറഞ്ഞു. ജീവനക്കാർ ജോലിക്കെത്താത്തത് വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്.