ആം ആദ്മിയ്ക്ക് സിംഗപ്പൂര്‍ വ്യവസായി നല്‍കിയത് 50 ലക്ഷം രൂപ

0

 

ന്യൂഡല്‍ഹി  : പുതുവത്സര ദിനത്തില്‍ മാത്രം ആം ആദ്മി പാര്‍ട്ടി (എ.എ.പി)ക്ക് ലഭിച്ച സംഭാവന 41 ലക്ഷം രൂപ. ശാന്തി ഭൂഷണ്‍ ഒരു കോടി സംഭാവന ചെയ്തതും സിംഗപ്പൂര്‍ വ്യവസായി 50 ലക്ഷം സംഭാവന ചെയ്തതുമാണ് ഇതുവരെയുള്ള രണ്ട് വലിയ തുകകള്‍.ഏകദേശം ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ വരുന്ന തുക സംഭാവന ചെയ്ത സിംഗപ്പൂര്‍ അനുയായി എ.എ.പിയുടെ  ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാണ് .ഇതുകൂടാതെ സിംഗപ്പൂരില്‍ നിന്ന് ചെറുതും വലുതുമായ തുകകള്‍ ആം ആദ്മിയ്ക്ക് സംഭാവനയായി ലഭിക്കുന്നുന്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .  2476 പേരാണ്പുതുവത്സര ദിനത്തില്‍ 41 ലക്ഷം  രൂപ നല്‍കിയത്. കഴിഞ്ഞ മാസം 12ാം തീയതി വീണ്ടും ആരംഭിച്ച സംഭാവന ശേഖരണത്തില്‍ ഇതുവരെ 3.72 കോടി രൂപ ലഭിച്ചു. ദിവസം ശരാശരി 17.5 ലക്ഷം രൂപയാണ് ലഭിക്കുന്നത്. പാര്‍ട്ടിയുടെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് പൂര്‍ണമനസ്സോടെ സംഭാവന നല്‍കാന്‍ പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തിരുന്നു.
 
17 ലക്ഷത്തിന് മേലെയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് ഒരു ദിവസം സംഭാവന ലഭിക്കുന്നത്. 20 കോടി ശേഖരിക്കാനാണ് പാര്‍ട്ടി ലക്‌ഷ്യമിടുന്നത്.വ്യത്യസ്തവും നൂതനവുമായ രീതിയിലൂടെയാണ് പാര്‍ട്ടി സംഭാവന പിരിക്കുന്നത്. 2014 ല്‍ 2014 രൂപ സംഭാവന  ചെയ്യുവാനാണ് ന്യൂയര്‍ ദിനത്തില്‍ പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.പിറന്ന് ഒരുവര്‍ഷം തികയുംമുന്പ് ഡല്‍ഹിയുടെ ഭരണസാരഥ്യം ഏറ്റെടുത്ത ആം ആദ്മി ഇന്ത്യന്‍ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഡല്‍ഹിയില്‍ അധികാരമേറ്റെങ്കിലും അധികം ആയുസ്സില്ലെന്ന് ഇവിടുത്തെ പരമ്പതാഗത  രാഷ്ട്രീയക്കാര്‍ കരുതുന്ന ആം ആദ്മി രാജ്യത്താകെ വേരുകളുണ്ടാക്കുകയാണ്. കോടികള്‍ വേതനം പറ്റിയിരുന്ന കമ്പനി സി.ഇ.ഓ മാരും ഐ.ഐ.ടികളിലെയും ഐ.ഐ.എമ്മുകളിലെയും ഉന്നത സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികളും ആക്ടിവിസ്റുകളുമൊക്കെ ആം ആദ്മിയിലേക്ക് കൂട്ടത്തോടെ എത്തുമ്പോള്‍ , ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജരീവാളിന്റെ പ്രസ്ഥാനത്തിന് ഇനിയുമേറെ ചെയ്യാനാകുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
 
സിംഗപ്പൂരില്‍ നിന്ന് 50 ലക്ഷം സംഭാവന നല്‍കിയ വ്യക്തിയെതേടി മാധ്യമങ്ങള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.എന്നാല്‍ കൂടുതല്‍ വ്യക്തി വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താന്‍ ആം ആദ്മി തയ്യാറായിട്ടില്ല.പാര്‍ട്ടികളില്‍ ഇത്തരത്തില്‍ സംഭാവന നല്‍കി ഉന്നതസ്ഥാനം കരസ്ഥമാക്കാനുള്ള നീക്കമാണ് വ്യവസായികള്‍  ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട് .