ഫോണ്‍വിളി വിവാദം: ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം

0

ന്യൂഡല്‍ഹി: കുണ്ടറിയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി.സി.ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിലാണ് ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തത്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. വിവാദം ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

രാവിലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത് അഭ്യൂഹങ്ങൾ കൂട്ടിയെങ്കിലും പിണറായി രാജിയാവശ്യപ്പെട്ടില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രന്‍റെ വിശദീകരണം മുഖവിലക്കെടുത്താണ് പിന്തുണ. 2017ലെ ഫോൺവിളിയിൽ ശശീന്ദ്രനോട് അതിവേഗം രാജിവെക്കാൻ ആവശ്യപ്പെട്ടത് പിണറായി വിജയന്‍ ആയിരുന്നു.

എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനെ മാത്രം ആശ്രയിച്ച് നിലപാട് വ്യക്തമാക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.