ഇനി ദീർഘ ദൂരം പറന്നു പടവെട്ടാൻ ബോയിങ്ങിന്‍റെ ലോയല്‍ വിങ് മാൻ

1

അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്‍റെ പൈലറ്റില്ലാ പോർ വിമാനമായ ലോയല്‍ വിങ് മാൻ 2020 ഓടെ പ്രവര്‍ത്തനസജ്ജമാകും. ബോയിങ് ഓസ്‌ട്രേലിയ ഈ ഡ്രോണ്‍ പോര്‍ വിമാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടു. ലോയല്‍ വിങ് മാൻ എന്നാണ് ഈ പോർ വിമാനത്തിന് പേരിട്ടിരിക്കുന്നത്. സാധാരണ ഡ്രോണ്‍ വിമാനങ്ങളേക്കാള്‍ വലുപ്പമുള്ള വിങ് മാന്‍റെ ചിറകുകള്‍ക്ക് 38 അടി നീളമുണ്ട്. ഭാവിയില്‍ മിസൈലുകളും ബോംബുകളും കൂടി വഹിക്കാവുന്ന രീതിയിലേക്ക് വിങ് മാന്‍റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും ബോയിംങ് അറിയിച്ചു.

38 അടി നീളമുള്ള ഒറ്റ എഞ്ചിന്‍ മാത്രമുള്ള ഈ ഡ്രോണുകള്‍ക്ക് 3200 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. യുദ്ധരംഗങ്ങളിലും ശത്രുസങ്കേതപരിശോധനയ്ക്കും, സുരക്ഷാ നിരീക്ഷണങ്ങള്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാം. ഈ ചുമതലകള്‍ ആവശ്യത്തിനനുസരിച്ച് മാറ്റാം.ഓസ്‌ട്രേലിയന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ഷോയില്‍ വെച്ചാണ് ബോയിങ് അവരുടെ പൈലറ്റില്ലാ പോര്‍വിമാനം പുറത്തിറക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് പോര്‍വിമാനങ്ങള്‍ ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്നത്. പൈലറ്റുള്ള പോര്‍ വിമാനങ്ങളെ അപേക്ഷിച്ച് ബോയിങ്ങിന്റെ വിങ് മാന് വില കൂടുമെന്നാണ് സൂചന. ആകാശത്ത് വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുന്നതാവും ഈ ബോയിങ് ഡ്രോണ്‍ എന്ന് ബോയിങ് ഓട്ടോണമസ് സിസ്റ്റം ജനറല്‍ മാനേജറും വൈസ് പ്രസിഡന്‍റുമായ ക്രിസ്റ്റിന്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലാണ് ഡ്രോണുകള്‍ നിര്‍മിക്കുക. സഖ്യരാജ്യങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് നിര്‍മാണം. 2020 ല്‍ ഡ്രോണുകള്‍ ആദ്യ പറക്കലിന് സജ്ജമാക്കുമെന്നും ബോയിങ് പറഞ്ഞു.