അമ്പലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതേ വിട്ടു

0

ആലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസിലെ സഹപാഠികളായ പ്രതികളെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് വെറുതേ വിട്ടു.പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
2008 നവംബര്‍ 17 നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളാണ് ക്ലാസ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയായിട്ടും വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ സ്കൂള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരും വിഷം കഴിച്ചാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമീപ കാലത്ത് ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസുകളിലൊന്നായിരുന്നു ഈ വിദ്യാർത്ഥിനികളുടെ കൂട്ട ആത്മഹത്യ. പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രതികളെ രക്ഷിക്കാനും,കേസ് അട്ടിമറിക്കാനും ശ്രമം നടക്കുന്നുണ്ടെന്നുമൊക്കെ കേസിനെച്ചൊല്ലി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്‍റെ് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരാണ് പ്രതികളെന്ന് ക്രൈംബ്രഞ്ച് കണ്ടെത്തുകയും, 2008 നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ കൂട്ടബലാല്‍സംഗം ചെയ്യുകയും അതിന്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിനെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശന്‍ പ്രതികളെ വെറുതെ വിട്ടുകയായിരുന്നു. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല.