സംസ്ഥാനത്ത് ഇടിയോടു കൂടിയ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ അറബിക്കടലില്‍ പ്രവേശിച്ച്‌ ലക്ഷദ്വീപിനു മുകളിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഓറഞ്ച് അലര്‍ട്ട് ഉള്ള ജില്ലകള്‍:

നവംബര്‍ 04: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് ഉള്ള ജില്ലകൾ:

നവംബര്‍ 04: കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം.
നവംബര്‍ 05: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.
നവംബര്‍ 06: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.
നവംബര്‍ 07: പത്തനംതിട്ട, കോട്ടയം, ഇടുക്കി.

കേരള, കര്‍ണാടക തീരത്ത് നവംബര്‍ ഏഴ് വരെയും, ലക്ഷദ്വീപ് തീരത്ത് നവംബര്‍ അഞ്ച് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

അതേസമയം, കെഎസ്‌ഇബിയുടെ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊന്‍മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, കല്ലാര്‍ (ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങല്‍ (ഇടുക്കി), ഷോളയാര്‍ (തൃശൂര്‍), കക്കി ആനത്തോട് (പത്തനംതിട്ട) ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെ മംഗലം, മീങ്കര, പീച്ചി ഡാമുകളിലും റെഡ് അലര്‍ട്ടാണ്.