കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ ആരംഭിച്ചു

0

തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി.സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സര്‍വീസ് നടത്തുന്നത്. ജില്ലയ്ക്കകത്ത് മാത്രമാണ് സര്‍വീസുകള്‍.

ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക. തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. യാത്രക്കാരുടെ ആവശ്യം പരിശോധിച്ച് സര്‍വീസ് ക്രമീകരിക്കാനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. അമ്പത് ശതമാനത്തോളം ജീവനക്കാരെ നിയോഗിച്ചാണ് സര്‍വീസ്.

കെഎസ്ആർടിസിയുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡ് ഇതോടെ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർ‍ഡ് നടപ്പിലാക്കുന്നത്.

കെഎസ്ആർടിസി കോട്ടയത്ത് ഇന്ന് 102 ഓർഡിനറി സർവീസുകൾ നടത്തും. ഏറ്റവും കൂടുതൽ സർവീസ് ചങ്ങാനാശേരിയിൽ നിന്നാണ്(21). കോട്ടയം ബസ് സ്റ്റാൻറിൽ യാത്രക്കാർ എത്തിത്തുടങ്ങി. ആദ്യ സർവീസ് ഈരാറ്റുപേട്ടയിലേക്കും മെഡിക്കൽ കോളേജിലേക്കുമാണ്.

സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ യാത്ര അനുവദിക്കൂ. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുകയുള്ളു.

ബസുകള്‍ സര്‍വീസ് നടത്തുന്ന ജില്ല, സര്‍വീസുകളുടെ എണ്ണം എന്നിവ ക്രമത്തില്‍:

തിരുവനന്തപുരം-499, കൊല്ലം-208, പത്തനംതിട്ട-93, ആലപ്പുഴ-122, കോട്ടയം-102, ഇടുക്കി-66, എറണാകുളം-206, തൃശ്ശൂര്‍-92, പാലക്കാട്-65, മലപ്പുറം-49, കോഴിക്കോട്-83, വയനാട്-97, കണ്ണൂര്‍-100, കാസര്‍ഗോഡ്-68.