പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ

0

അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ സര്‍ക്കാരാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരുന്ന താമസവിസക്കാര്‍ക്കായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ഞായറാഴ്ച പ്രഖ്യാപിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള അംഗീകൃത ലബോറട്ടറികളിലാണ് കൊവിഡ് പരിശോധന നടത്തേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

വിമാന സര്‍വ്വീസിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി ഉടന്‍ തന്നെ കൂടുതല്‍ രാജ്യങ്ങളെയും പട്ടികയില്‍ ചേര്‍ക്കും. smartservices.ica.gov.ae. എന്ന വെബ്സൈറ്റില്‍ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലബോറട്ടറികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ നല്‍കുമെന്നും അധിൃകതര്‍ വ്യക്തമാക്കി.

അംഗീകൃത ലാബ് ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന വിദേശികള്‍ക്ക് യുഎഇയില്‍ തിരിച്ചെത്തിയാല്‍ കൊവിഡ് പരിശോധന നടത്താം. 14 ദിവസത്തെ ഹോം ക്വാറന്‍റീനോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനോ നിര്‍ബന്ധമാണ്. ക്വാറന്‍റീനും ചികിത്സയ്ക്കുമുള്ള എല്ലാ ചെലവുകളും വ്യക്തികള്‍ തന്നെ വഹിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മടങ്ങി വരുന്ന വിദേശികളുടെ ചെലവ് കമ്പനികള്‍ക്ക് വഹിക്കാം.

മടങ്ങിയെത്തുന്ന എല്ലാവരും സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ക്വാറന്‍റീന്‍ കാലത്ത് സര്‍ക്കാര്‍ ആരോഗ്യ ഏജന്‍സികള്‍ ഇതുവഴി വ്യക്തികളെ നിരീക്ഷിക്കും.