മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ അറസ്റ്റിൽ

0

മോഡലുകളായ ആൻസിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെയും അഞ്ച് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, മെൽവിൻ, ലിൻസൺ, ഷിജുലാൽ, അനിൽ എന്നിവരെയാണ് അറസ്റ്റിലായ ജീവനക്കാർ.

ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കും ഹോട്ടലിലെ ഡിജെ പാർട്ടി നടത്തിയതിന് തെളിവുണ്ടായിരുന്ന രണ്ട് ഹാർഡ് ഡിസ്‌കിൽ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നൽകിയത്. ഇതിൽ വേണ്ടത്ര ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഹാർഡ് ഡിസ്‌ക്കിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചത്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് റോയ് ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. അതേസമയം മരണത്തിൽ സംശയമുണ്ടെന്നോരോപിച്ച് കുടുബം രംഗത്തെത്തിയിരുന്നു. ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഔഡി കാർ പിന്തുടർന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.