രോഗലക്ഷണങ്ങൾ പ്രകടമാക്കിയ എട്ട് പ്രവാസികളെ ഐസൊലേഷനിലേക്ക് മാറ്റി

0

അബുദാബിയിൽ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ IX452 വിമാനത്തിൽ വ്യാഴാഴ്ച പറന്നിറങ്ങി. തെർമൽ സ്കാനിങ്ങും ആരോഗ്യ ഡെസ്കിലെപരിശോധനയുമുൾപ്പെടെ പൂർത്തിയാക്കിയ ശേഷം യാത്രക്കാരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് അയച്ചു.

ഇന്നലെ അബുദാബിയില്‍നിന്നും ദുബായില്‍നിന്നും കേരളത്തിലെത്തിയ എട്ട് പേരെ ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. 363 പേരാണ് അബുദാബിയില്‍നിന്നും ദുബായില്‍നിന്നുമായി ഇന്നലെ രാത്രി കൊച്ചിയിലും കോഴിക്കോടും എത്തിയത്.

കൊച്ചി നെടുമ്പാശ്ശേരിയില്‍ എത്തിയ അഞ്ചുപേരെയും കരിപ്പൂരില്‍ വിമാനമിറങ്ങിയ മൂന്നു പെരെയുമാണ് ഐസലേഷനിലേക്ക് മാറ്റിയത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കൽ കോളജിലേക്കും കോഴിക്കോടെത്തിയവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്കുമാണ് മാറ്റിയത്.

കളമശേരി എസ്‍സിഎംഎസ് ഹോസ്റ്റലിൽ 16 പേരെ എത്തിക്കുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം. അതേസമയം രോഗലക്ഷണം പ്രകടമാക്കിയ രോഗികളുടെ കാര്യത്തിൽ കൃത്യമായ എണ്ണം അടുത്ത ദിവസം മാത്രമെ അറിയാൻ സാധിക്കൂ. ഗർഭിണികളെയും കുട്ടികളെയും ഉൾപ്പടെയുള്ളവരെ സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലുമായി വീടുകളിലേയ്ക്ക് അയച്ചിട്ടുണ്ട്.