എൽദോസ് കുന്നപ്പിള്ളിയുമായി തെളിവെടുപ്പ്; എംഎൽഎയുടെ ലൈംഗിക ശേഷി പരിശോധിച്ചു

0

തിരുവനന്തപുരം: പീഡന കേസിൽ ആരോപണ വിധേയനായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചായിരുന്നു തെളിവെടുപ്പിന്റെ ഭാഗമായുള്ള പരിശോധന. ഇതിന് ശേഷം എംഎൽഎയെ ഇവിടെ നിന്ന് കോവളത്തേക്ക് കൊണ്ടുപോയി. കോവളത്തെ സൂയിസൈഡ് പോയിന്റിലും ഗസ്റ്റ് ഹൗസിലും എംഎൽഎയെ എത്തിച്ച് തെളിവെടുക്കും.

അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരി ഇന്ന് രംഗത്ത് വന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മൊഴി നൽകരുതെന്നും ഇപ്പോഴും ആവശ്യപ്പെടുന്നതായും പരാതിക്കാരി പറഞ്ഞു. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നു. സൈബര്‍ പൊലീസിന് പരാതി നൽകി.എംഎൽഎ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകൾ. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ എൽദോസിനെതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വഞ്ചിയൂർ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ എൽദോസിനെ പുതിയൊരു കേസ് കൂടി എടുത്തിരുന്നു. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ നിന്നും പിൻമാറാൻ അഭിഭാഷകൻെറ ഓഫീസിൽ വച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് മൊഴി. എൽദോസിനെ മാത്രം പ്രതിയാക്കിയാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കും.