വൈദ്യതി നിരക്ക് കൂടും, പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും

0

തിരുവനന്തപുരം:അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്.

കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും. അതിന് തൊട്ട് പിന്നാലെ തന്നെ തീരുമാനവും വരും, ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ കോടതി നൽകിയിട്ടുണ്ട്. ഇതിൽ യൂണിറ്റിന് 17 പൈസവരെ കുറയാം. പക്ഷെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയതിന്‍റെ ബാധ്യത കൂടി തീര്‍ക്കാൻ തീരുമാനിച്ചാൽ ആ മെച്ചവും ബില്ലിലുണ്ടാകില്ല . റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കുന്നതിൽ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും. 465 മെഗാവാട്ടിൻറെ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത്.