കൈയും കാലും ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കടന്ന് ആരൺ

0

കോതമംഗലം : കോതമംഗലം സ്വദേശിയായ 9 വയസുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായലിലെ നാലര കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂൾ ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ആണ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. ശനി രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്.

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായലിലെ നാലര കിലോമീറ്റർ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ രോഹിത്ത് പ്രകാശ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ ആണ് പരിശീലനം നൽകിയത്. ചേർത്തല തവണക്കടവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഹരിക്കുട്ടൻ്റെ ആദ്ധ്യക്ഷതയിൽ കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ക്ളബ് സെക്രട്ടറി അൻസൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു മറ്റു വിശിഷ്ട വ്യക്തികൾ ,നിരവധി നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.

നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആരണിന്‍റെ കൈകാലുകളിലെ ബന്ധനം കോതമംഗലം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അഴിച്ചു മാറ്റി . വൈക്കം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ പ്രീത രാജേഷിന്‍റെ ആദ്ധ്യക്ഷതയിൽ കോതമംഗലം എംഎൽഎ ആന്‍റണി ജോൺ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ‌‌‌

ആശംസകൾ അർപ്പിച്ചു കൊണ്ട് വൈക്കം മുനിസ്സിപ്പൽ വൈസ് ചെയർമാൻ പി റ്റി സുഭാഷ്, വൈക്കം ഫയർ & റെസ്കൂ സ്റ്റേഷൻ ഓഫീസർ റ്റി ഷാജികുമാർ, സി എൻ പ്രതീപ് , പ്രോഗ്രം കോഡിനേറ്റർ ഷിഹാബ് കെ സൈനു എന്നിവർ സംസാരിച്ചു . ഡോൾഫിൻ ആക്വാട്ടിക്ക് ക്ലബിൻ്റെ 17-ാ മത്തെ വേൾഡ് റെക്കോൾഡ് ആണ് ഇത്.