പ്രവാസി ഗാർഹിക തൊഴിലാളി ലോക കേരളസഭയിലേക്ക്; ഒമാനിൽ നിന്നും അഞ്ച് പുതുമുഖങ്ങൾ

0

മസ്കറ്റ്: മസ്കറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി പ്രവര്‍ത്തിച്ച് വരുന്ന എലിസബത്ത് ജോസഫ് ലോക കേരളാ സഭയിലേക്ക്. ഒമാനിൽ നിന്നുമാണ് എലിസബത്ത് ജോസഫ് എന്ന മോളി ലോക കേരളാ സഭാ അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 31 വർഷമായി മസ്കത്തിൽ വീട്ടുജോലി ചെയ്തു വരുന്ന എലിസബത്ത് ജോസഫ് എറണാകുളം വിഷ്ണുപുരം ചേരാനല്ലൂർ സ്വദേശിനീയാണ്. ഗൾഫുനാടുകളിൽ പ്രത്യേകിച്ചും മസ്കറ്റിലും സമീപ പ്രദേശങ്ങളിലും ഗാർഹിക തൊഴിലിനായി എത്തിപ്പെട്ട് പ്രതിസന്ധിയിലകപ്പെട്ട ധാരാളം വീട്ടു ജോലിക്കാരുടെ പ്രശ്‍നങ്ങൾ നേരിട്ട് മനസിലാക്കുവാൻ കഴിഞ്ഞിട്ടുള്ള തനിക്ക് ലോക കേരളാ സഭയിലെ അംഗത്വം ലഭിക്കുന്നത് മൂലം ക്രിയാത്മകമായി കൂടുതൽ ഇടപെടലുകൾ ചെയ്യുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എലിസബത്ത്.

ലോക കേരള സഭ വൈജ്ഞാനിക കലാ സന്ധ്യയില്‍ മാറ്റുരയ്ക്കാന്‍ അവസരം ഗാർഹിക തൊഴിൽ മേഖലയിൽ നിന്നുമൊരാളെ ലോക കേരളാ സഭയിലേക്ക് നോമിനേറ്റ് ചെയ്തതിനും അതിന് തനിക്ക് അർഹത ലഭിച്ചതിനും കേരള സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നെന്ന് എലിസബത്ത് പറഞ്ഞു.

ലോക കേരളാ സഭയിൽ ആദ്യമായിട്ടാണ് ഒരു ഗാർഹിക തൊഴിലാളി അംഗമായി എത്തുന്നത്. മുൻ ഇന്ത്യൻ സ്കൂൾ ബോഡ് ചെയർമാൻ വിൽസൺ ജോർജ്ജ്, പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, പവിത്രൻ കാരായി (സലാല), ഹേമ ഗംഗാധരൻ (സലാല) എന്നിവർ ഒമാനിൽ നിന്നുമുള്ള പുതുമുഖങ്ങളാണ്.

ഇവർക്ക് പുറമെ നോർഖാ വെൽഫെയർ ബോർഡ് ഡയറക്ടറും , മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി എം ജാബിർ, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ: രത്‌ന കുമാർ, സാമൂഹ്യ പ്രവർത്തക ബിന്ദു പാറയിൽ എന്നിവരും ഒമാനിൽ നിന്നുമുള്ള ലോക കേരളാ സഭാ അംഗങ്ങളാണ്. ജൂൺ 17 മുതൽ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാമത് ലോക കേരളാ സഭയിൽ ഒമാനിൽ നിന്നും 8 പേർ പങ്കെടുക്കും.