വ്യാജ മയക്കുമരുന്ന് കേസ്: ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ റദ്ദാക്കി

0

വ്യാജ മയക്കുമരുന്ന് കേസിൽ ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന പേരില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ഷീല 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയില്‍ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് എഫ്‌ഐആർ റദ്ദാക്കാൻ ഉത്തരവിട്ടത്. കേസ് റദ്ദാകുന്നതോടെ എക്സൈസ് പിടിച്ചെടുത്ത ബൈക്കും ഫോണും ഷീല സണ്ണിയ്ക്ക് തിരികെ ലഭിക്കും. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്.

ബാഗിൽ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസിൽ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ, ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. ഷീലയുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്.