ചുട്ടുപൊള്ളി കേരളം: 6 ജില്ലകളിലെ താപനില ഇന്ന് 40 ഡിഗ്രി സെൽഷ്യസ് കടക്കും

0

സംസ്ഥാനം കൊടുംചൂടിന്റെ പിടിയിൽ. കേരളത്തിൽ 6 ജില്ലകളിലെ താപനില, ഇന്ന് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ ഇന്നലെ രേഖപ്പെടുത്തി – 38.7 ഡിഗ്രി സെൽഷ്യസ്.

ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുമുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്താലാണ് ഇതെന്ന് ശാസ്ത്രലോകം പറയുന്നു.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലാണ് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുള്ള‍തെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസ് താപനില ഇന്ന് ഉയർന്നേക്കാം. 33 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ് ഈ ജില്ലകളിൽ സാധാരണ അനുഭവപ്പെടേണ്ട ശരാശരി ചൂട്. ഇവിടങ്ങളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നു. വരണ്ട വടക്കു കിഴക്കൻ കാ‍റ്റിന്റെ സ്വാധീനവും വേനൽമഴ കുറഞ്ഞതും ചൂടു വർധിക്കാൻ കാരണമായെന്നാണു വിലയിരുത്തൽ.

പാലക്കാട് പട്ടാമ്പി, തൃശൂർ വെള്ളാനിക്കര, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ ഇന്നലെ, താപനില 38 ഡിഗ്രി സെൽഷ്യ‍സിന് മുകളിൽ ഉയർന്നുവെ‌‍ന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട്.

പകൽ 11 മുതൽ 3 മണി വരെയുളള സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സൂര്യാതപത്തിനു സാധ്യതയുണ്ടെന്നും മുന്നറിയി‍പ്പു നൽകി. തൊഴിൽ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുമെന്നും അതോറിറ്റി അറിയിച്ചു.

കേരളത്തില്‍, ഈ പ്രതിഭാസംകൂടാതെ തമിഴ്‌നാട്ടില്‍നിന്നുള്ള വരണ്ട കാറ്റും ചൂട് കൂട്ടുന്നു. പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളിലെ സവിശേഷ അവസ്ഥയ്ക്ക് ഒരു കാരണമിതാണ്. മാര്‍ച്ച് 21-നാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തെത്തുന്നത്. ഇതും ചൂട് കൂട്ടും.