![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/10/image.jpeg?resize=696%2C466&ssl=1)
അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ‘മഹ’ മണിക്കൂറില്‍ 15 കിലോ മീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറ് മണിക്കൂറായി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ക്യാർ ചുഴലിക്കാറ്റിന് പിന്നാലെയാണ് അറബിക്കടലിൽ മഹാ ചുഴലിക്കാറ്റും രൂപപ്പെട്ടത്. അറബിക്കടലിൽ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.
ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. സംസ്ഥാനത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. എറണാകുളത്തും തൃശൂരും മലപ്പുറത്തും നാളെ യെല്ലോ അലര്‍ട്ടാണ്.
കോഴിക്കോട് നിന്ന് 325 കിലോ മീറ്റർ ദൂരെയും ലക്ഷദ്വീപിലെ അമിൻദിവി ദ്വീപിൽ നിന്ന് 40 കിലോ മീറ്റർ അകലെയുമാണ് നിലവിൽ മഹാചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപിലേക്ക് എത്തുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ലക്ഷദ്വീപിൽ ഇന്ന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും.
‘മഹ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.