പ്രളയകാലത്ത് ചാക്ക് ചുമന്ന കലക്ടർ രാജിവച്ചു; രാഷ്ട്രീയ സമ്മർദ്ദം കാരണമെന്ന് സൂചന

0

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ സര്‍വീസ് ചട്ടങ്ങള്‍ തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്.

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍. സര്‍വീസില്‍ നിന്ന് രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്ന് മാത്രമാണ് ഒറ്റപ്പേജ് കത്തില്‍ പറയുന്നത്. കത്തില്‍ ഇനി കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം തീരുമാനമെടുക്കണം.

എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥ് കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിഎത്തി അവിടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ ഇദ്ദേഹം ചുമടെടുക്കുന്ന ചിത്രങ്ങളും പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നുമുള്ളവിവരങ്ങള്‍ പുറത്തുവന്നത്.