കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ഇനി അതിനൂതന കോവിഡ് ആശുപത്രി; ഇന്ന് മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

0

തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി ഇന്നലെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. നാല് ദിവസം കൊണ്ട് കാസര്‍കോട് കൊവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കാനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം പുറപ്പെട്ടത്.

കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയുമാണ് ഇവരുടെ ഡ്യൂട്ടി. സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ള ജില്ലയാണ് കാസര്‍കോട്. അവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നത്.

0 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിവരുന്നത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം അടിയന്തരമായി സജ്ജമാക്കി വരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തില്‍ 2 ഡോക്ടര്‍മാര്‍, 2 നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കും.

അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാര്‍, ഡോ. രാജു രാജന്‍, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോള്‍ കുന്നില്‍, ഡോ. ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ഡോ. ആര്‍. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്സിലെ ഡോ. മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്സുമാരായ ജോസഫ് ജെന്നിംഗ്സ്, എസ്.കെ. അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിന്‍, എം.എസ്. നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്സിംഗ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.