മഞ്ജുവിനെ വീണ്ടും വിസ്തരിക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

0

നടി ആക്രമിച്ച കേസിൽ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് ഇന്നലെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് സർക്കാരിന്റെ സത്യവാങ്മൂലം. കേസിലെ തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചത് തെളിയിക്കുന്നതിനായാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രതിയും അടുത്ത ബന്ധുക്കളും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും, അന്വേഷ ഉദ്യോഗസ്ഥരെ വകവരുത്താനും ശ്രമിച്ചതിന്റെ വിവരങ്ങൾ തുടരന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകൾ വിചാരണ കോടതിയിൽ ഹാജരാക്കുന്നത് തടയാനാണ് പ്രതിയുടെ ശ്രമം. ഇത് അനുവദിക്കുന്നത് നീതിപൂർവ്വകമായ വിചാരണക്ക് തടസ്സമാകും എന്നും സർക്കാർ വാദിക്കുന്നു.

സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെയും ദിലീപിന്റെയും വാദം കേട്ട ശേഷം കോടതി നാളെ തീരുമാനമെടുത്തേക്കും. പൾസർ സുനിയുടെ ജാമ്യ അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി അറിയിച്ചത്. അതിജീവിതയുടെ ഉൾപ്പെടെ പൾസർ സുനിൽക്കെതിരായ മൊഴികളുടെ പകർപ്പ് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.