കിം ജോങ് ഉൻ സൈനിക ജനറലിനെ വെട്ടിനുറുക്കി നരഭോജി മത്സ്യമായ പിരാനയ്ക്ക് ഇട്ടുകൊടുത്തു

0

സോൾ∙ തനിക്കെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട സൈനിക ജനറലിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നരഭോജി മത്സ്യമായ പിരാനയ്ക്ക് എറിഞ്ഞു കൊടുത്തതായി റിപ്പോർട്ട്. കൈകളിലും ശരീരത്തിലും കത്തികൊണ്ടു മുറിവുണ്ടാക്കിയ ശേഷമാണ് ജനറലിനെ പിരാനകൾ നിറഞ്ഞ ടാങ്കിലിട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജീവനോടെ തന്നെയാണോ ജനറലിനെ പിരാനകൾക്ക് എറിഞ്ഞു കൊടുത്തത് എന്ന രീതിയിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.1967 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ‘ദ് സ്പൈ ഹു ലവ്ഡ് മി’ യിൽ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദനമുൾക്കൊണ്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഈ ആവശ്യത്തിനു വേണ്ടി മാത്രം ബ്രസീലിൽനിന്നു പിരാനകളെ വാങ്ങി ടാങ്കിലിട്ട് വളർത്തിയെന്നും അക്വേറിയത്തിൽ നൂറുകണക്കിനു പിരാനകളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മുറിവുകൾ മൂലമാണോ പിരാനയുടെ ആക്രമണത്തലാണോ ജനറലിന്റെ മരണമെന്നു വ്യക്തമല്ല.

ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങളാണ് പിരാനകൾ. കൂട്ടമായാണ് ഇവ ആക്രമിക്കുക.കിം ജോങ് ഉൻ ഉത്തരകൊറിയൻ ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. അർധ സഹോദരൻ ഉൾപ്പെടെ ചില കുടുംബാംഗങ്ങളുടെ മരണത്തിനു പിന്നിലും കിമ്മാണെന്ന് ആരോപണം ഉയർന്നിരുന്നു.