കൊടുങ്ങല്ലൂരിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

0

തൃശൂർ കൊടുങ്ങല്ലൂരിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കേളജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തത്. മരിച്ച ആഷിഫും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറാ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരുടെയും മരണം ആത്മഹത്യ തന്നെയെന്ന് തൃശൂർ റൂറൽ എസ്പി ട്വന്റിഫോറിനോട് പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും പറഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.