മുഖത്ത് ചവിട്ടി അമര്‍ത്തി; മുടിയില്‍ പിടിച്ച് വലിച്ച് അടിച്ചു; കാര്‍ കൊള്ളില്ലെന്ന് പറഞ്ഞ് അസഭ്യം വിസ്മയ അനുഭവിച്ചത് കൊടിയപീഡനം

0

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ക്രൂരമായ മര്‍ദനത്തിനിരയായെന്ന് ബന്ധുക്കള്‍. നിലമേല്‍ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍തൃവീട്ടില്‍നിന്ന് മര്‍ദനമേമേറ്റിരുന്നതായാണ് ഇവര്‍ പറയുന്നത്.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു.

‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’ – കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നു കണ്ടെത്തിയ വിസ്മയ കഴിഞ്ഞ ദിവസം ബന്ധുവിന് അയച്ച വാട്സാപ് ചാറ്റിലെ ചില ഭാഗങ്ങളാണിവ. ക്രൂര മർദ്ദനമാണ് ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്ന് വിസ്മയ ചാറ്റിൽ വ്യക്തമാക്കുന്നു.

സ്ത്രീധനമല്ല, സ്ത്രീയാണ് ധനമെന്ന വാചകമടിയുമായിട്ടാണ് കിരണ്‍ കുമാറും കുടുംബവും വിവാഹാലോചനയുമായി സമീപിച്ചത്. വിസ്മയയുടെ കുടുംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തില്‍ നിന്ന് 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി.

എന്നാൽ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാർത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

പത്തു ലക്ഷം രൂപയോ കാറോ നല്‍കുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് കാര്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച് പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകൾ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാർ വിവാഹം കഴിച്ചത്. മോട്ടര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്ന് വിസ്മ അയച്ച സന്ദേശത്തിൽനിന്നു വ്യക്തമാകുന്നു.