താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം: മോഷണം നടത്തിയത് അസമിലെ കാമുകിയുടെ അടുത്തെത്താന്‍; ബിലാലിന്റെ വെളിപ്പെടുത്തല്‍

0

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി മുഹമ്മദ് ബിലാല്‍ പോലീസിനോട് പറഞ്ഞത്.

ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് ബിലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിലാലിന് അഞ്ച് ഭാഷകൾ അറിയാമെന്നും നേരത്തെ പലതവണ അസമിൽ പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്പാദിച്ചിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

വീട്ടില്‍ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാല്‍ പണം കണ്ടെത്താന്‍ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടതെന്ന തെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാല്‍ പറഞ്ഞു.

കോട്ടയത്തെ കൃത്യം നടത്തിയ വീടും വീട്ടുകാരെയും ബിലാലിന് നേരത്തെ അറിയാമായിരുന്നു. അതനുസരിച്ചാണ് ഷീബയുടെ വീട്ടിലേക്ക് എത്തിയത്. മോഷ്ടിച്ച സ്വര്‍ണം വിറ്റ് പണമുണ്ടാക്കിയ ശേഷം കുറച്ച് കാലം എറണാകുളത്തെ ഹോട്ടല്‍ ജോലി ചെയ്യാമെന്നും കേസ് അന്വേഷണത്തിന്‍റെ സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം, ഇതര സംസ്ഥാന തൊഴിലാളികളുമായി പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കാമെന്നുമായിരുന്നു ബിലാലിന്‍റെ കണക്കുകൂട്ടില്‍.

ഓൺലൈൻ ചീട്ടുകളിയിലൂടെയും ബിലാൽ പണമുണ്ടാക്കിയിരുന്നു. മകന് മാനസികാസ്വാസ്ത്യം ഉണ്ടെന്ന ബിലാലിന്‍റെ കുടുംബത്തിന്‍റെ വാദം തെറ്റാണെന്നും പ്രതി അതിബുദ്ധിമാനായിരുന്നുവെന്നാണ് തെളിവ് നശിപ്പിച്ച രീതികളില്‍ നിന്ന് മനസിലാകുന്നതെന്നുമാണ് പൊലീസിന്‍റെ ഭാഷ്യം.

അതേ സമയം മുഹമ്മദ് ബിലാലിനെ പൊലീസ് ആലപ്പുഴയിൽ എത്തിച്ച് തെളിവെടുക്കുകയാണ്. കൃത്യത്തിനു ശേഷം പ്രതി ആലപ്പുഴ നഗരത്തിൽ തങ്ങിയ ലോഡ്ജിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ശേഷം പ്രതി മുഹമ്മദ് ബിലാൽ ഉപേക്ഷിച്ച മൊബൈൽ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും തണ്ണീർമുക്കം ബണ്ടിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് മുഹമ്മദ് ബിലാല്‍ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.