കോയമ്പത്തൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി

0

ചെന്നൈ: കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂര്‍ ടൗണില്‍ 4 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

കോയമ്പത്തൂരില്‍ ഈ മാസം 18നായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ചു. ഇതിനെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റിന്‍റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. റോഡ് ഷോയ്ക്ക് ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് കോയമ്പത്തൂരില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. 1998ല്‍ ബോംബ് സ്ഫോടനം നടന്ന ആര്‍എസ് പുരത്ത് വച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം.