സമൂഹമാധ്യമത്തിലൂടെ ലൈംഗിക ചൂഷണം: യുവാവ് പിടിയിൽ; പ്രതിയുടെ ഫോണിൽ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ

0

കൊണ്ടോട്ടി: സമൂഹമാധ്യമത്തിലൂടെ ലൈംഗിക ചൂഷണം നടത്തിയ യുവാവ് പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ പൊന്നാനി ടി.ബി. ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ ജാബിർ (21) ആണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച പതിനാറുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിനിടെയാണ് ഇയാളെ പിടികൂടുന്നത്. മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പെൺകുട്ടിയെ കോട്ടയ്ക്കലിൽനിന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ജാബിറിനെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.മലപ്പുറം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ജാബിറിനെ പൊന്നാനി ബീച്ചിൽനിന്ന് പോലീസ് പിടികൂടി.

സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി, പെൺകുട്ടികളെ വശീകരിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ 12-നും 18-നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

തെക്കൻജില്ലകളിലുള്ള നിരവധി പെൺകുട്ടികൾ ഇയാളുടെ സൗഹൃദവലയത്തിലുണ്ട്. ചിലരുടെ സ്വർണാഭരണങ്ങളും ജാബിർ കൈക്കലാക്കിയിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. ഇൻസ്‌പെക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാട്ടൂർ സതീഷ്‌നാഥ്, അബ്ദുൾ അസീസ്, മുസ്തഫ, രതീഷ്, സ്‌മിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.