വീട്ടിലെത്തി ദമ്പതികളെ കുത്തി പരുക്കേൽപ‌ിച്ച ശേഷം യുവാവ് തീകൊളുത്തി മരിച്ചു

0

അങ്കമാലി ∙ പാലിശേരിയിൽ വീട്ടിലെത്തി ദമ്പതികളെ കുത്തി പരുക്കേൽപ‌ിച്ച ശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തനിലയിൽ. അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ (പറപ്പിള്ളി) വീട്ടിൽ പരേതനായ ശിവദാസന്റെ മകൻ നിഷിൽ (31) ആണ് മരിച്ചത്. പാലിശ്ശേരി പാദുവാപുരം വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയായിരുന്നു സംഭവം.

ഫിഫിക്കു കഴുത്തിലും ഡൈമിസിനു വയറ്റിലും കൈകളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തു. തിരഞ്ഞെടുപ്പ‌ു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടിൽ തിരികെയെത്തിയപ്പോഴാണു സംഭവം. കത്തിയും പെട്രോളുമായാണ് നിഷിൽ ഇരുചക്രവാഹനത്തിൽ ഡൈമിസിന്റെ വീട്ടിലെത്തിയത്.

ഇരുവരും എത്തുന്നതുവരെ നിഷിൽ വീടിന്റെ പിന്നിൽ കാത്തിരുന്നു. വീട്ടിലെ നായയ്ക്ക് ചോറു നൽകാൻ വീടിന്റെ പിൻഭാഗത്തേക്കു ചെന്ന ഫിഫിയെയാണ് ആദ്യം കുത്തിയത്. തടയാൻ ചെന്ന ഡൈമിസിനെയും നിഷിൽ ആക്രമിച്ചു. ഫിഫിക്ക്‌ കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റിരിക്കുന്നത്.

ബഹളം കേട്ടു നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ നിലയിൽ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷിൽ മുറ്റത്തു‌ം കിടക്കുന്നതാണു കണ്ടത്. അങ്കമാലിയിലെ ആശുപത്രിയിൽനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകും വഴിയാണ് നിഷിൽ മരിച്ചത്.

മ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുൻപായിരുന്നു. ടൈൽ ജോലികൾ ചെയ്തതിലെ തർക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോൾ അത്രയും നൽകാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തർക്കത്തിന് ഇടയാക്കിയത്. അടുത്തിടെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഒരാഴ്ച മുൻപു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു.