കേബിള്‍ ഇളകിമാറിയത് പരിശോധിക്കാന്‍ പോയ വീട്ടുടമസ്ഥൻ ആ കാഴ്ച കണ്ട് ജീവനുംകൊണ്ടോടി

1

വീടിനു ചുറ്റുമുള്ള ഒഴിച്ചിട്ട മൂലകൾ പലപ്പോഴും ഇഴജന്തുക്കൾ വാസസ്ഥലമായി മാറ്റാറുണ്ട്. അത്തരത്തിൽ ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിലാകെ ചർച്ച വിഷയം. ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണില്‍ നിന്ന് ചെറിയ തൂണുകൾ ഉണ്ടാക്കി അതിനു മുകളിൽ കെട്ടിപ്പൊക്കിയ അൽബാനിയിലെ ഒരു വീട്ടിൽ വീടിനും മണ്ണിനുമിടയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തുനിന്നും പിടികൂടിയത് പാമ്പുകളുടെ ഒരു കൂട്ടത്തെയാണ്. മണ്ണിനും വീടിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്തു കൂടിയാണ് വീട്ടിലേക്കുള്ള കേബിൾ വലിച്ചിരിക്കുന്നത്. അങ്ങനെയാണ് കേബിള്‍ ഇളകിമാറിയത് പരിശോധിക്കാന്‍ വീട്ടുടമസ്ഥന്‍ അങ്ങോട്ട് ചെന്നത്.

ഒരു ടോര്‍ച്ചുമായി അയാള്‍ വീടിന് അടിയിലേക്ക് നിരങ്ങിനീങ്ങി. വെളിച്ചം തെളിയിച്ചപ്പോള്‍ ഒരു നിമിഷം നല്ല ജീവനങ്ങുപോയി, തിട്ടകളിലും ചുവരിലും തറിലുമൊക്കെയായി ഒരു കൂട്ടം പാമ്പുകൾ നിരന്നു കിടക്കുന്നു. നിമിഷനേരം കൊണ്ട് ധൈര്യം വീണ്ടെടുത്ത് ജീവനും കൊണ്ട് വീട്ടുടമസ്ഥൻ അതിനകത്ത് നിന്നിറങ്ങി. ഉടൻ തന്നെ പാമ്പു പിടുത്തക്കാരെ വിവരമറിയിച്ചു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടിയത് 45 അണലികളെയാണ്. എല്ലാം നല്ല ഒന്നാന്തരം വിഷമുള്ളവ. ചാക്കിലാക്കിയ ശേഷം പാമ്പുകളെയെല്ലാം പിന്നീട് അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു.

കൃത്യമായ ഇടവേളകളില്‍ വീടിന്റെ അടിഭാഗം വൃത്തിയാക്കി, തീയിടാത്തതാണ് ഇത്തരമൊരു അപകടാവസ്ഥയുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാടിനരികില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും വീടിന്റെ ചുറ്റുപാടുകള്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കണമെന്നും അവർ പറഞ്ഞു.