കൃഷ്ണപ്രിയയുടെ മരണമൊഴി പുറത്ത്

0

കോഴിക്കോട്∙ തിക്കോടി പഞ്ചായത്ത് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെ ഓഫിസിനു മുൻപിൽ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മരണമൊഴി പുറത്ത്. തീവയ്ക്കും മുൻപ് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചതായാണ് യുവതിയുടെ മരണമൊഴി. സ്വയം തീകൊളുത്തിയ യുവാവും മരിച്ചിരുന്നു.

തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ കൃഷ്ണപ്രിയ (23), തിക്കോടി വലിയമഠത്തിൽ മോഹനന്റെ മകൻ നന്ദകുമാർ (30) എന്നിവരാണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണു കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചതെങ്കിലും ബോധം പൂർണമായി നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ സംസാരിക്കുന്നുണ്ടായിരുന്നു. തീകൊളുത്തും മുൻപ് നന്ദു (നന്ദകുമാർ) തന്നെ കുത്തിപ്പരുക്കേൽപിച്ചതായി ആശുപത്രിയിൽ വച്ചാണു കൃഷ്ണപ്രിയ മൊഴി നൽകിയത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കൃഷ്ണപ്രിയ ജോലിക്കു വരുന്ന വഴി പഞ്ചായത്ത് ഓഫിസിനു മുൻപിലെ റോഡരികിൽ നന്ദകുമാറുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ നന്ദകുമാർ കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ദേഹത്തും തുടർന്ന് സ്വന്തം ദേഹത്തും ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും വൈകിട്ട് നാലു മണിയോടെ കൃഷ്ണപ്രിയ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് നന്ദകുമാർ മരിച്ചത്.

കൃഷ്ണപ്രിയയും നന്ദകുമാറും നാലു വർഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെങ്കിലും ഏതാനും ദിവസം മുൻപ് തെറ്റിയിരുന്നു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിൽ താൽക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുൻപാണു കൃഷ്ണപ്രിയ ജോലിക്കു ചേർന്നത്.