മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയില്‍

0

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം പൊന്നാനിയിലെ ഫഹദ് ആണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേർ കസ്റ്റഡിയിലുണ്ട്. ആലപ്പുഴ മാന്നാർ കുരട്ടിക്കാട് സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ആളാണ് അറസ്റ്റിലായ പൊന്നാനിക്കാരൻ ഫഹദ്.

ഇന്നു രാവിലെ ഇയാളെ മാന്നാറിലെത്തിച്ചു. യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് മൂന്നു പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റും വൈകാതെ രേഖപ്പെടുത്തും.

യുവതിയെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം പറവൂര്‍ സ്വദേശികളായ ഒരു സംഘം ആളുകള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചില്ല. സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഫഹദ് ആണ് മുഖ്യപ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഫഹദിനെ പൊന്നാനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഫഹദിനെ മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ബിന്ദുവിനെ സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്.പിന്നീട് പാലക്കാട് വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായിൽ നിന്ന് യുവതിയുടെ കൈവശം കൊടുത്തു വിട്ട സ്വർണം കേരളത്തിലെ ഇടപാടുകാർക്ക് ലഭിക്കാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാരണം.പി ടിക്കപ്പെടുമെന്ന് ഭയന്ന് മാലി എയർപോർട്ടിൽ സ്വർണം ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. മാലി എയർപോർട്ടിലെ സിസി ടി വി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസും കസ്റ്റംസും ശ്രമം നടത്തുന്നുണ്ട്.

യുവതിയെ തട്ടിക്കൊണ്ടുപോയതിനുപിന്നിലെ സ്വർണക്കടത്ത് ബന്ധം, സാമ്പത്തിക ഇടപാടുകൾ എന്നിവ കസ്റ്റംസും എൻഫോഴ്സ്മെൻ്റും അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോയ സംഘം നിലത്തിട്ടു വലിച്ചിഴച്ചതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ബിന്ദു നാലു ദിവസമായി -പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ബിന്ദുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമാകും കസ്റ്റംസും ഇഡിയും യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുക.