എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍, എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു

0

മന്ത്രി എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎല്‍എ എ.എന്‍.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പും പുറത്തു വന്നു.

കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം.വി.ഗോവിന്ദന്‍ സെക്രട്ടറിയായത്. ഓണത്തിന് മുന്‍പ് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണന്‍ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാര്‍ച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയും ലോ അക്കാദമിയില്‍നിന്നു നിയമ ബിരുദവും നേടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.