മോഡലുകളുടെ അപകട മരണം; വിശദ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം പരാതി നല്‍കി

0

കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജിയുടെ കുടുംബം പരാതി നല്‍കി. അഞ്ജനയുടെ സഹോദരന്‍ അര്‍ജുനാണ് വിശദ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു.

അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അഞ്ജന ഷാജന്റെയും അന്‍സി കബീറിന്റെയും അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്. അതിനിടെ വാഹനാപകട കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ഗുരുതര ആരോപണങ്ങളാണ് ഹോട്ടല്‍ ഉടമ റോയിക്കെതിരെ ഉന്നയിച്ചത്. മദ്യമോ മറ്റു മയക്കുമരുന്നുകളോ നല്‍കിയ ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചുവെന്ന് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകളെ വിശദമായി ചോദ്യം ചെയ്യും. കായലിലേക്ക് വലിച്ചെറിഞ്ഞ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി തിരച്ചില്‍ നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.