അബുദാബിയിൽ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ഭര്‍തൃമാതാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്‍ എടമുള സ്വദേശി റൂബിയുടെ (63) മൃതദേഹം നാളെ (വെള്ളിയാഴ്ച) നാട്ടിലെത്തിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ബുധനാഴ്ച വൈകിട്ടാണ് പൊലീസില്‍ നിന്ന് ലഭിച്ചത്. വ്യാഴാഴ്ച കോടതി നടപടികള്‍ പൂര്‍ത്തിയാക്കി എന്‍ഒസി ലഭിക്കുന്നതോടെ ബദാസായിദിലുള്ള മൃതദേഹം ബനിയാസ് ആശുപത്രിയിലേക്ക് മാറ്റും.

എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം ഇന്ത്യന്‍ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് റദ്ദാക്കി കിട്ടേണ്ടതുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റാണ് റൂബി മരിച്ചത്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷജന റൂബിയെ ചവിട്ടി വീഴ്ത്തുകയും മുടിയില്‍ പിടിച്ച് തറയില്‍ ഇടിക്കുകയുമായിരുന്നെന്നാണ് വിവരം.

ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് സഞ്ജു, മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഓൺലൈനിലൂടെ ആണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഭാര്യയെ ആദ്യമായി കാണുന്നത്.

രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമാവുകയും അക്രമിക്കുകയുമായിരുന്നു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് കൊണ്ടുപോയി. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.