സ്കൂൾ കലോത്സവത്തിൽ ഇത്തവണയും പഴയിടം തന്നെ ഭക്ഷണം ഒരുക്കും

0

കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും ഭക്ഷണമൊരുക്കും. നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് കഴിഞ്ഞ തവണ പഴയിടം ഉറപ്പിച്ച് പറഞ്ഞിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്. ജനുവരി മൂന്നിന് കൊല്ലത്തെ കലോത്സവ കലവറയിൽ പ്രവർത്തനത്തിന് തുടക്കം കുറിക്കുമെന്നും താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായെന്നും പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു.

കലോത്സവ ഭക്ഷണത്തിൽ നോൺ വെജും ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചത്. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും പഴയിടം മോഹനൻ നമ്പൂതിരി അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍, വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ ഉറപ്പിച്ച് പറഞ്ഞതോടെയാണ് പഴയിടം വീണ്ടും കലോത്സവത്തിലേക്ക് എത്തുന്നത്.

അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. അതേസമയം സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും.