സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് വൈദ്യുതി മുടങ്ങും

0

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകീട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റാണ്‌ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് കെഎസ്ഇബി അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ടുദിവസത്തിനകം നിയന്ത്രണം പിന്‍വലിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വോള്‍ട്ടേജ് കുറച്ച് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രം പ്രതിദിനം 130 മെഗാവാട്ട് പ്രതിദിനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിവരം.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായ വര്‍ദ്ധനവ് കൊണ്ടും താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയില്‍ 10.7 ജിഗാവാട്ടിന്റെ കുറവാണുണ്ടായത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇന്ന് പ്രതീക്ഷിക്കുന്നത്. 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഇന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചു.

നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.