അട്ടക്കുളങ്ങര ജയിലിൽ രണ്ട് തടവുകാരികൾ മതിൽ ചാടി

0

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. ജയിലിന്റെ പുറക് വശത്തെ മതില്‍ചാടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയായ ശില്പയും മോഷണകേസ് പ്രതിയായ സന്ധ്യയുമാണ് ജയില്‍ചാടിയവര്‍. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറിയാണ് ഇവർ മതിൽ ചാടിയത്.

നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തി. ഇവർ ജയിലിൽ തന്നെ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി.

വൈകുന്നേരംനാലു മണിയോടെയാണ് ഇവര്‍ ജയില്‍ചാടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍, നഗരൂര്‍ പൊലീസ് സ്റ്റേഷനുകളിലെ റിമാന്റ് പ്രതികളാണ് ഇവര്‍.

സംഭവത്തെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.