വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി യുവതി

0

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പീഡന പരാതി. ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനിയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുണ്ടെന്നും കാട്ടി യുവതി അന്ധേരി ഓഷിവാര പോലീസില്‍ പരാതി നല്‍കി.

ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്നും പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. പരാതിയില്‍ എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയിൽ അന്ദേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ലെന്നും പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ബിനോയ് നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയെ നേരത്തെ അറിയാമെന്നും എന്നാൽ തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിനോയ് പ്രതികരിച്ചു. മുംബയിൽ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.