ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റേയുമൊക്കെ അനാസ്ഥകൾക്കെതിരെ തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ പലപ്പോഴായി കലഹിച്ചിട്ടുള്ള ഒരു സംവിധായകനാണ് മുരുഗദോസ്. 2002 ൽ വിജയ്‌കാന്തിനെ നായകനാക്കി ചെയ്ത ‘രമണ’ യും 2014 ൽ വിജയിനെ നായകനാക്കി ചെയ്ത ‘കത്തി’ യുമാണ് അക്കൂട്ടത്തിൽ ശ്രദ്ധേയമെന്നു പറയാവുന്നത്. കഴിഞ്ഞ വർഷം ആറ്റ്ലിയുടെ സംവിധാനത്തിൽ വന്ന ‘മെർസ’ലിലെ വിജയുടെ കഥാപാത്രം കറൻസി നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും പരമർശിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ചു എന്ന പേരിലാണ് വിവാദങ്ങൾ ഉണ്ടാക്കിയതും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതുമെങ്കിൽ ഇക്കുറി മുരുഗദോസിനൊപ്പം വിജയ് ചേരുന്നത് ദ്രാവിഡ രാഷ്ട്രീയത്തിലെ ജീർണ്ണിച്ച രാഷ്ട്രീയ വ്യവസ്ഥതികളെ അടപടലം വിമർശിക്കാനും ബദൽ രാഷ്ട്രീയ വ്യവസ്ഥകൾ നിർദ്ദേശിക്കാനുമാണ്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള സിനിമയായി പോലും ‘സർക്കാരി’നെ വിലയിരുത്തുന്നവർ ഭരണ – പ്രതിപക്ഷത്തു തന്നെയുണ്ട് എന്നത് മറ്റൊരു കാര്യം. ഒരു ടിപ്പിക്കൽ വിജയ് സിനിമയായി ഒതുങ്ങുമ്പോഴും പ്രമേയം കൊണ്ടും രാഷ്ട്രീയപരമായ ചൂണ്ടി കാണിക്കലുകൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ ഒരു മക്കൾ പോരാട്ടത്തിന്റെ സാധ്യതകൾ എടുത്തു പറഞ്ഞു കൊണ്ട് ശ്രദ്ധേയമാകുകയാണ് ‘സർക്കാർ’.

ബി.സി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ഡെമോക്രാറ്റിയ എന്ന വാക്ക് ആദ്യമായി പ്രയോഗിക്കുന്നത്. ഡെമോസ് അഥവാ ജനങ്ങൾ എന്നും ക്രറ്റോസ് അഥവാ ഭരണമെന്നും അർത്ഥം വരുന്ന രണ്ടു പദങ്ങൾ കൂടി ചേർന്നപ്പോഴുണ്ടായ ഡെമോക്രാറ്റിയ ഇംഗ്ലീഷിൽ ഡെമോക്രസിയായും മാറി. ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭരിക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ ആരംഭവും വികാസവും വളർച്ചയുമൊക്കെ ടൈറ്റിൽ എഴുതി കാണിക്കുമ്പോൾ വിവിധ കാലഘട്ടങ്ങളുടെ സ്കെച്ചിലൂടെ അവതരിപ്പിച്ചു കാണാം. പറയാൻ പോകുന്ന വിഷയത്തിന്റെ രാഷ്ട്രീയ ഗൗരവം വെളിപ്പെടുത്തുമ്പോഴും സ്ഥിരം മാസ്സ് തമിഴ് സിനിമകളിലെ നായക സങ്കൽപ്പങ്ങൾ കൊണ്ടും പരിചയപ്പെടുത്തലുകൾ കൊണ്ടും സിനിമ ആദ്യമേ വിരസതയിലേക്ക് നീങ്ങുന്നു. സുന്ദർ രാമസ്വാമി ഒരു കോർപ്പറേറ്റ് മോൺസ്റ്ററാണ്, ഒരു സംഭവമാണ്, മഹാ പ്രതിഭാസമാണ് എന്നൊക്കെയുള്ള ഹൈപ്പുകൾ കൊണ്ട് പരിചയപ്പെടുത്തുന്ന കഥാപാത്രത്തെ ഓവർ ആക്ടിങ് കൊണ്ടും സഹിക്കാൻ പറ്റാത്ത വിധമുള്ള സംസാര ചേഷ്ടകൾ കൊണ്ടുമൊക്കെ കാണുന്നവന് മനം മടുപ്പിക്കുന്ന കാഴ്ചയായി മാറ്റുന്നു വിജയ്. തന്റെ വോട്ടവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രം അമേരിക്കയിൽ നിന്നും തമിഴ് നാട്ടിലെത്തുന്ന കോർപ്പറേറ്റ് മോൺസ്റ്ററിന്റെ പേരിൽ മറ്റാരോ അതിനു മുന്നേ കള്ള വോട്ട് ചെയ്തു പോയിരിക്കുന്നു എന്ന സാഹചര്യത്തിൽ നിന്നാണ് കഥ ഒന്ന് മാറി മറയുന്നത്. കള്ള വോട്ടിന്റെ രാഷ്ട്രീയ അണിയറകളിലേക്കുള്ള നായകൻറെ അന്വേഷണവും തന്റെ നഷ്ടപ്പെട്ട ഒരു വോട്ടിനു വേണ്ടിയുള്ള നായകൻറെ നിയമ പോരാട്ടവുമൊക്കെയാണ് സിനിമക്ക് പിന്നീട് ഒരു ദിശാബോധം നൽകുന്നത് എന്ന് പറയാം.

സെക്ഷൻ 49 P യെ കുറിച്ച് വോട്ടർമാർക്ക് വലിയ തോതിൽ ഒരു ബോധവത്ക്കരണം തന്നെ നൽകാൻ സിനിമക്ക് സാധിക്കുന്നു. ഒരു പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞവർ ഏറ്റവും കൂടുതൽ അന്വേഷിച്ചറിയാൻ ശ്രമിച്ചതും ആ സെക്ഷനെ കുറിച്ച് തന്നെയായിരിക്കും. ഏതെങ്കിലും വിധേന നമ്മുടെ വോട്ട് കള്ള വോട്ടായി പോയിരിക്കുന്നുവെന്നു സംശയിക്കുകയോ അതുമല്ലെങ്കിൽ കള്ളവോട്ട് ചെയ്തത് കാരണം നമുക്ക് വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഇലക്ഷൻ കമ്മീഷനിൽ നമുക്ക് പരാതിപ്പെടാനുള്ള അവകാശം ഉറപ്പാക്കുന്ന സെക്ഷൻ 49 P നിയമമുണ്ടായത് 1961 ലാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് ഭരണം നടത്തുന്നത് എന്നൊക്കെയുള്ള വാഴ്ത്തിപ്പാടലുകൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് ഇപ്പറഞ്ഞ ഭരണ കാര്യത്തിൽ എത്രത്തോളം അധികാരമുണ്ട് എന്നത് ചോദ്യം തന്നെയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകൾ ഭരണത്തിലേറുന്നതെങ്കിൽ നമ്മുടെ നാട് എന്നോ സ്വർഗ്ഗഭൂമിയായേനെ. രാഷ്ട്രീയം എന്നത് പാർട്ടികൾക്ക് അധികാരം പങ്കിടാനും സമ്പാദിക്കാനും മാത്രമുള്ള ഒരു ഉപാധിയായി മാറപ്പെട്ടു എന്നതാണ് സത്യം. അഞ്ചു വർഷം ഭരിക്കാൻ ഭരണത്തിലേറ്റി വിടുന്ന ഒരു സർക്കാരിന് അഞ്ചു വർഷത്തെ അധികാരമുണ്ടെങ്കിൽ വോട്ടു ചെയ്യുന്നവന് വോട്ടെടുപ്പിന്റെ ആ ഒരു ദിവസം മാത്രമേ അവന്റെ കൈയ്യിൽ അധികാരമുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് നായക കഥാപാത്രം. ഒരൊറ്റ വോട്ട് കൊണ്ട് ജനാധിപത്യ സമ്പ്രദായത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം നൽകുക എന്നതോടൊപ്പം കക്ഷി രാഷ്ട്രീയം കൊണ്ട് സ്വന്തം പാർട്ടിയെ വളർത്താനും കീശ വീർപ്പിക്കാനും മാത്രം ശ്രമിക്കുന്ന രാഷ്ട്രീയ ജീർണ്ണതക്ക് ഒരു ബദൽ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കേണ്ട വിധം എങ്ങനെയെന്നും സിനിമ വിശദീകരിക്കുന്നു.

എതിർ ശബ്ദം ഇല്ലാത്തതാണ് ജനാധിപത്യത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്ന് ആവർത്തിച്ചു പറയുകയും ഏത് ഭരണകൂടം വന്നാലും എതിർശബ്ദം നിലനിൽക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ മഹിമ ഉയരുന്നത് എന്ന് പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട് സിനിമ. മുരുഗദോസിന്റെ തിരക്കഥയെക്കാൾ ശ്രദ്ധേയമാകും വിധം പല സീനുകളിലും അർത്ഥവത്തായ രാഷ്ട്രീയ സംഭാഷണങ്ങൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടുമൊക്കെ തമിഴ് കക്ഷി രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ് ജയമോഹൻ ചെയ്യുന്നത്. വോട്ടിന്റെ ശക്തിയും മൂല്യവും ഒരു ജനതക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നതോടൊപ്പം നാടിനും പൊതുജനത്തിനും വേണ്ടി മക്കൾ രാഷ്ട്രീയത്തെയും പോരാട്ടത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു വ്യക്തമായ ഒരു ധാരണ നൽകാനും സിനിമക്ക് സാധിക്കുന്നുണ്ട് എന്നതിനാൽ സിനിമയിൽ വലിയ തോതിൽ തന്നെ മുഴച്ചു നിൽക്കുന്ന ക്ളീഷേകളെയും നായകന്റെ വൺ മാൻ ഷോയേയും മനഃപൂർവ്വം സഹിച്ചു മറക്കാൻ നിർബന്ധിതരാകുന്നു പ്രേക്ഷകർ.

Vijay in movie

വിജയുടെ ഓവർ ആക്റ്റിംഗും വൺ മാൻ ഷോയും മുൻകാല സിനിമകളിലെ പോലെ തന്നെയുള്ള ക്ളീഷേ സീനുകളുമൊക്കെയാണ് പ്രമേയം കൊണ്ട് പ്രസക്തമായ ‘സർക്കാരി’നെ പിന്നോട്ടു വലിക്കുന്നത്. നായികാ പദവി മാത്രമുള്ള കഥാപാത്രം കൊണ്ട് കീർത്തി സുരേഷ് ഒതുങ്ങി പോയപ്പോൾ മുഴുനീള സിനിമയിൽ നെഗറ്റിവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പല. കറുപ്പയ്യയും, രാധാ രവിയും, വര ലക്ഷ്മിയുമൊക്കെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വച്ചു. സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു അനുയോജ്യമായ BGM സൃഷ്ടിക്കാൻ AR റഹ്മാന് സാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് വര ലക്ഷ്മിയുടെ നെഗറ്റിവ് കഥാപത്രത്തിനു എല്ലാ തന്ത്രി വാദ്യങ്ങളുടെയും മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വീണയുടെ സ്വരം കൊണ്ട് ഒരുക്കിയ ബിജിഎം ആണ്. പശ്ചാത്തല സംഗീതം മികച്ചു നിന്നെങ്കിലും ഓർത്തെടുത്തു പറയാൻ മാത്രമുള്ള പാട്ടുകൾ സമ്മാനിക്കാൻ റഹ്‌മാന്‌ സാധിച്ചില്ല എന്നത് നിരാശയേകി. റഹ്‌മാൻ പാടിയ ‘ഒരു വിരൽ പുരട്ചി..’ മുൻകാല റഹ്‌മാൻ പാട്ടുകളിൽ പലതിനെയും ഓർമ്മിപ്പിച്ചുവെങ്കിലും വിവേകിന്റെ അർത്ഥഗംഭീരമായ വരികൾ ആ പാട്ടിനെ ശ്രദ്ധേയമാക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ടിപ്പിക്കൽ വിജയ് സിനിമകകളുടെ കഥാ ഘടകങ്ങൾ ഒത്തു ചേരുമ്പോഴും തമിഴ് രഷ്ട്രീയത്തെ പശ്ചാത്തലമാക്കിയുള്ള കഥ പറച്ചിലും രാഷ്ട്രീയ വിമർശനങ്ങളും കൊണ്ട് കണ്ടിരിക്കാവുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായി തന്നെ മാറുന്നു ‘സർക്കാർ’. ‘മെർസലി’ൽ കേന്ദ്ര സർക്കാരിനെതിരെ ചുരുങ്ങിയ സീനുകളിൽ മാത്രമാണ് രാഷ്ട്രീയ വിമർശനങ്ങൾ ഉണ്ടായിട്ടുള്ളതെങ്കിൽ ‘സർക്കാരി’ൽ അത് നിലവിലെ തമിഴ് രാഷ്ട്രീയത്തെ മൊത്തത്തിൽ വിമർശിക്കും വിധം തുടക്കം മുതൽ ഒടുക്കം വരേക്കുമുണ്ട് എന്നതാണ് വ്യത്യസ്തത.

Originally Published in സിനിമാ വിചാരണ