സുപ്രീംകോടതിയിലെ ആദ്യമലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

0

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. ചങ്ങനാശേരി കുത്തുകല്ലുങ്കല്‍ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

1955-ല്‍ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്.1959 എല്‍.എല്‍.എം. പൂര്‍ത്തിയാക്കിയതോടെ നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായി. 1960- ല്‍ സുപ്രിം കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
അവിവാഹിതയാണ്.

1964-ലായിരുന്നു അഭിഭാഷകയായ ലില്ലിയുടെ കരിയറിലെ ആദ്യത്തെ സുപ്രധാന വിധിയുണ്ടായത്. അഡ്വ. ഓണ്‍ റെക്കോര്‍ഡ് എക്സാമിനേഷന്റെ കാലാവധിയുമായി ബന്ധപ്പെട്ട പെറ്റിഷനിലായിരുന്നു അത്. 2013 തന്റെ 85-ാം വയസിലായിരുന്നു ലില്ലിയുടെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും നാഴികക്കല്ലുമായ വിധി ഉണ്ടായത്. കുറ്റവാളികള്‍ക്കും ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിധി വന്നത് ലില്ലിയുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു.