ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രി

0

തിരുവനന്തപുരം: ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും. ഇത്തരം സംഭവങ്ങൾ വലിയ രീതിയിൽ കുറഞ്ഞു. മികവാർന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാൻ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് പൊലീസ് ജനദ്രോഹ സേനയായിരുന്നു.നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പൊലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്. അക്കാലത്ത് തൊഴിലാളികൾ ചെറിയ ഒരു ജാഥ നടത്തിയാൽ പൊലീസ് തല്ലി തകർക്കുമായിരുന്നു. ജനങ്ങൾക്കെതിരായ സേനയായിരുന്നു അന്നത്തെ പൊലീസ്. ഭയപ്പാടോടെയായിരുന്നു പൊലീസിനെ ജനങ്ങൾ കണ്ടിരുന്നത്.

ഇ.എം.എസ് സർക്കാരാണ് പൊലീസിൽ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴിൽ സമരത്തിൽ പൊലീസ് ഇടപെടേണ്ടതിലെന്ന് സർക്കാർ തീരുമാനിച്ചു. ലോക്കപ്പ് മർദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇ എം.എസ് സർക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു. ഇപ്പൊ പൊലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി. പ്രൊഫഷണലുകൾ പൊലീസിൽ ചേരുന്നു. ഇന്ന് പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നു. പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.