ഡൽഹിയിൽ ബൈക്ക് ടാക്സി വിലക്കി സുപ്രീം കോടതി

0

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു ബൈക്ക് ടാക്സികൾക്കു തിരിച്ചടി. ഇവയുടെ പ്രവർത്തനം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബൈക്ക് ടാക്സികളെ നിയന്ത്രിക്കാൻ ഡൽഹി സർക്കാർ നടപടി സ്വീകരിക്കുന്നതിനിടെയായിരുന്നു ഇവ അനുവദിച്ചുകൊണ്ടു ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്. ഇരുചക്ര വാഹനങ്ങൾ കമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി.

റാപ്പിഡോ, ഊബർ ബൈക്ക് വഴി ഉപജീവനം നടത്തുന്ന നൂറുകണക്കിനു പേർക്ക് ഇതു തിരിച്ചടിയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നയം രൂപീകരിക്കുന്നതു വരെ ബൈക്ക് ടാക്സികൾ അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്നു ഡൽഹി സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ അവസാനത്തോടെ ബൈക്ക് ടാക്സികൾ സംബന്ധിച്ച നയം പ്രഖ്യാപിക്കുമെന്നു സർക്കാർ അറിയിച്ചതോടെയാണു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തത്.

അംഗീകൃത ടാക്സികളിൽ യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. എന്നാൽ, ബൈക്ക് ടാക്സികളിൽ യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷ ഇല്ല. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ബൈക്ക് ടാക്സികൾക്കു വിലക്കുണ്ട്. ബൈക്ക് ടാക്സികൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു പ്രത്യേക ചട്ടം രൂപീകരിക്കാമെന്നാണു കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ.