‘ദി ‘പാത്ത് ബ്രേക്കേഴ്സ്’ വനിത ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരുങ്ങുന്നു

0

തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം വിദേശപര്യടനത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ‘പ്ളേ ട്രൂ’ (Play True ) എന്ന പ്ലേയർ മാനേജ്‌മന്റ് (player management) കമ്പനിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘ദി ‘പാത്ത് ബ്രേക്കേഴ്സ്” എന്ന ടീം ആണ് യു എ ഇയിൽ ഈ മാസം 18 മുതൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന വിദേശപര്യടനം നടത്താൻ ഒരുങ്ങുന്നത്.

കേരളത്തിൽ നിന്നുള്ള വനിത ക്രിക്കറ്ററന്മാരോടൊപ്പം മേഘാലയ, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരും ഉൾപ്പെടുന്നതാണ് ‘ദി ‘പാത്ത് ബ്രേക്കേഴ്സ്’. വിദേശപര്യടനത്തിന് മുന്നോടിയായി തിരുവനന്തപുരം കുളത്തൂർ ആസ്‌ഥാനമായ എപിക് ക്രിക്കറ്റ് അക്കാഡമിയിൽ ഈ വനിത താരങ്ങൾ തീവ്രപരിശീലനത്തിലാണ്. മുൻ കേരള, കേരള സ്പോർട്സ് കൗൺസിൽ കോച്ചും  നാഷണൽ ക്രിക്കറ്റ് അക്കാഡമി കോച്ചുമായ ശരണ്യ ആർ എസിന്റെ നേതൃത്വത്തിലാണ് 15 അംഗ ടീമിന്റെ പരിശീലനം.

വിദേശ പര്യടനത്തിന്റെ ഭാഗമായ ടീമിന് ധരിക്കാനുള്ള ജേഴ്സിയുടെ പ്രകാശനം തിരുവനന്തപുരം ജില്ലാ കളക്ടർ നവദീപ് ഖോസ ഐ എ എസ് ബുധനാഴ്ച രാവിലെ എപിക് ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് നിർവഹിച്ചു. സ്പെറികോൺ ടെക്നോളജി സിഇഒ അമിത് എസ് നായർ, സെന്റ് മേരീസ് എജ്യുക്കേഷണൽ ആന്റ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി സരോഷ് പി അബ്രഹാം,  കാർപ്പസ് മീഡിയ സി ഇ ഓ ഡെന്നിസ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

“ഇത് ഒരു സുപ്രധാന കാൽവെയ്പ്പാണ്. ക്രിക്കറ്റിലേക്ക് കൂടുതൽ വനിതകൾ കടന്നു വരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ശ്രമമാണ് പ്ലേ ട്രൂ കമ്പനി ഈയൊരു ഉദ്യമത്തിലൂടെ നടത്തുന്നത്ത്. ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകണം. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസത്തോടപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ഇത്തരം ശ്രമങ്ങൾ. എല്ലാ മേഖലയിലും സ്ത്രീകളെ ഇത്തരത്തിൽ പ്രോത്സാഹിപ്പിച്ചാലേ നമ്മൾ കരുതുന്ന തരത്തിലുള്ള ലിംഗസമത്വം സാധ്യമാകുകയുള്ളൂ,” ജില്ലാ കളക്ടർ നവജോത് ഖോസ പറഞ്ഞു.

വനിത ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും അവർക്ക് അന്താരാഷ്ട്ര തലത്തിൽ അവസരങ്ങൾ ഒരുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്ലേ ട്രൂ ഫോർ ഹേർ (For HER) എന്ന പ്രോജെക്ടിലൂടെ ശ്രമിക്കുന്നതെന്ന് പ്ലേ ട്രൂവിന്റെ സിഇഒയും സഹസ്ഥാപകയുമായ സോണിയ അനിരുദ്ധൻ പറഞ്ഞു. ഒരു പ്ലേയർ-മാനേജുമെന്റ് കമ്പനി എന്ന നിലയിൽ പ്ലേ ട്രൂ ഇതര കായിക ഇനങ്ങൾക്കുമായി കൂടിയാണ് ഫോർ ഹേർ (For HER) പദ്ധതി ആരംഭിച്ചിരിക്കുന്നത്.