പ്രളയത്തിൽ കരകവിഞ്ഞ കൃഷ്ണയെ നീന്തികടന്നു ആംബുലൻസിനു വഴികാട്ടിയായ ‘കൊച്ചുമിടുക്കന്’ റിപ്പബ്ളിക് ദിനത്തിൽ ആദരം

0

ബെം​ഗളൂരു: നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ ഒരു കൊച്ചുമിടുക്കനെ നമ്മളാരും മറന്നു കാണില്ല. പ്രളയത്തില്‍ യാത്ര തടസപ്പെട്ട ആംബുലന്‍സിന് വഴികാട്ടിയായി പാലത്തിലൂടെ ഓടിയ നന്മയുടെ മുഖമുള്ള 12 വയസുകാരന്‍ വെങ്കിടേഷിന് റിപ്പബ്ളിക് ദിനത്തിൽ ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാരം നൽകി ആദരിക്കാൻ പോവുകയാണ് രാജ്യം.

വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാർഡിന് തെരഞ്ഞെടുത്ത 22 കുട്ടികളിൽ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്കാരം സ്വീകരിക്കും. 2019ലെ പുരസ്‌കാരത്തിന് വെങ്കിടേഷിനെ നിർദേശിച്ചത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരാണ്.

സമൂഹമാദ്ധ്യമങ്ങളിലടക്കം ആറാം ക്ലാസുകാരനായ വെങ്കിടേഷിന്റെ സാഹസികത വൈറലായിരുന്നു. ഇതേ തുടർന്ന് സംസ്ഥാന സർക്കാർ ധീരതയ്ക്കുള്ള അവാർഡ് നൽകി ബാലനെ അനുമോദിച്ചിരുന്നു. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കനെ രാജ്യവും ആദരിക്കുകയാണ്. കർണാടക സ്വദേശിയായ വെങ്കിടേഷ് ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. 6 കുട്ടികളെയും ഒരു സ്ത്രീയുടെ മൃതദേഹവും വഹിച്ചുവന്ന ആംബുലന്‍സ് ആണ് റായ്ച്ചൂര്‍ ഹിരയന കുംബെയിലെ പാലത്തില്‍ കുടുങ്ങിയത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വെങ്കിടേഷ് ആംബുലന്‍സിന് വഴി കാണിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു . ഒട്ടേറേ പേര്‍ ബാലനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.