വിലകൂട്ടലും പൂഴ്ത്തിവെപ്പും കണ്ടെത്തിയാല്‍ കർശന നടപടി – മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം മുതലെടുക്കാന്‍ വ്യാപാരികള്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടിയുണ്ടാകും, ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കൊവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കർക്കശനിയന്ത്രണങ്ങളേർപ്പെടുത്തിയ കാസർകോഡ് ജില്ലയിനിന്നടക്കം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അവശ്യസര്‍വീസുകള്‍ ഉറപ്പുവരുത്തുന്നതിനുള്ള കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. വിനോദത്തിനും ആര്‍ഭാടത്തിനും വേണ്ടി കടകള്‍ തുറക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. >സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 460 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്‍റെ ഗൗരവം ഉൾക്കൊണ്ട് പെരുമാറാൻ എല്ലാവരും തയ്യാറാകണെമന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.