നടിയെ ആക്രമിച്ച കേസ്: ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപഗത്താണ് രാവിലെ വിധി പറയുക. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെ നിരവധിയായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

എന്നാൽ, ഒരു ദിവസം പോലും സമയം നീട്ടി നൽകരുതെന്നും വിചാരണ തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതി അറിയിച്ചിട്ടുണ്ട്. കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതൽ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം ആർ ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.

നടിയെ ആക്രമിച്ച കേസിൽ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമർശനം. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണ്. നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തൃശ്ശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.