അമൃതയും രാജ്യറാണിയും ഇനി ഒന്നല്ല രണ്ട്

1

ഒറ്റ ട്രെയിനായി ഓടി ഷൊര്‍ണ്ണൂരില്‍ നിന്ന് രണ്ടായി പിരിയുന്ന അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി യാത്രതിരിക്കും. മെയ് 9 മുതലാണ് രണ്ട് തീവണ്ടികളായി ഇവർ ഓടിത്തുടങ്ങുന്നത്. ഈ തീവണ്ടികളുടെ സമയക്രമത്തിനും, യാത്ര തിരിക്കുന്ന സ്റ്റേഷനുകളിലും മാറ്റമുണ്ട്. അമൃത എക്സ്‌പ്രസ് (16343)രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നു മധുരയിലെത്തും. തിരിച്ചുള്ള വരവ് ഉച്ചയ്ക്കു 3.15ന് മധുരയില്‍നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും.അമൃതയ്ക്കു കൊല്ലങ്കോട് സ്റ്റോപ്പും മെയ്‌ 9നു നിലവില്‍ വരും.
ഒരു സെക്കൻഡ് എ.സി., രണ്ട് തേഡ് എ.സി., 10 സ്ലീപ്പർ, മൂന്ന് ജനറൽ, ഭിന്നശേഷിക്കാർക്കായുള്ള ഒരു കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 18 കോച്ചുകളാണുള്ളത്. നിലവിൽ 14 കോച്ചുകളാണുള്ളത് തേഡ് എ.സി. കോച്ചുകളുണ്ടായിരുന്നില്ല.
കൊച്ചുവേളി -നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) രാത്രി 8.50-ന് പുറപ്പെട്ട്‌ അടുത്തദിവസം രാവിലെ 7.50-ന് നിലമ്പൂരെത്തും. ഒരു സെക്കൻഡ് എ.സി., ഒരു തേഡ് എ.സി., ഏഴ് സ്ലീപ്പർ, രണ്ട് ജനറൽ, ഭിന്നശേഷിക്കാർക്കുള്ള ഒരു കോച്ച്, ലഗേജ് കം ബ്രേക്ക് വാൻ 1 എന്നിങ്ങനെ 13 കോച്ചുകളാണ് രാജ്യറാണിയിലുണ്ടാവുക. നിലവിൽ ഒമ്പത് കോച്ചുകളാണുള്ളത്.