അരിക്കൊമ്പനെ കണ്ടെത്തി; ദൗത്യം നിർണ്ണായക ഘട്ടത്തിൽ‌

0

ഇടുക്കി: അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ്. സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു. മയക്ക് വെടിവച്ച് ആനയേ സിമന്റ് പാലത്ത് എത്തിക്കാൻ നീക്കം. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയിട്ടുള്ളതായി ദൗത്യ സംഘം സ്ഥിരീകരിച്ചു. ആനകളെ അകറ്റാൻ പടക്കം പൊട്ടിച്ചു. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വെക്കും.

മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴി‍ഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്.

കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക. ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.

ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിയത്. ഈ മേഖലയിൽ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്.