സ്ത്രീ വിരുദ്ധ പരാമര്‍ശം; പാണ്ഡ്യക്കും രാഹുലിനും ബി സി സി ഐ കാരണം കാണിക്കൽ നോട്ടീസ്

0

മുംബൈ: കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയ ഹാർദിക് പാണ്ഡ്യക്കും കെ.എൽ രാഹുലിനും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസയച്ചു.പറഞ്ഞുപോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും ഇനി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ബി.സി.സി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി പാണ്ഡ്യ പറഞ്ഞു.
നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് ചാറ്റ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്.
സംഭവം വിവാദമായതോടെ ഹാർദ്ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പു പറഞ്ഞു. ആരേയും വേദനിപ്പിക്കാൻ‌ ഉദ്ദേശിച്ചിട്ടില്ലെന്നും പരിപാടിയുടെ സ്വഭാവമനുസരിച്ച് പറഞ്ഞതാണെന്നും പാണ്ഡ്യ വ്യക്തമാക്കി. ഇരുതാരങ്ങളും 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ബിസിസിഐ നിർദേശം. ബിസിസിഐയ്ക്കു നൽകിയ മറുപടിയിൽ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. പാണ്ഡ്യയും രാഹുലും നൽകിയ വിശദീകരണം ബിസിസിഐയ്ക്കു തൃപ്തികരമല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യതയാണ് കാണുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് സുപ്രീം കോടതി നിയമിച്ച കമ്മറ്റി തലവന്‍ വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തത്. ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് നിലവിൽ ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലുമുള്ളത്.