മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി; യൂട്യൂബര്‍‍ അടങ്ങുന്ന സംഘം പിടിയില്‍

0

കൊല്ലം: ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഒരാള്‍ യൂട്യൂബ് വ്ളോഗറാണ്. കൊല്ലം ചിതറ െഎരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്.

‘ഹംഗ്റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പശുവിന്റെയും ആടിന്റെയും ഇറച്ചിയെടുത്ത് പാചകരീതി പരിചയപ്പെടുത്തിയിരുന്നു. 11–ാം മൈൽ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. പ്രദേശത്തുനിന്ന് അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി കടത്തുന്നതായിരുന്നു ഇവരുടെ രീതി. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ കണ്ടെടുത്തു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഏരൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇവരുടെ വിഡിയോ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.